ക്ലാസ്സിലെത്തിയാൽ സഹപാഠികൾ വീട്ടിലെ കാര്യങ്ങൾ പറയും. അവരുടെ ഉമ്മ സ്നേഹപൂർവ്വം ശകാരിച്ചതും, ഭക്ഷണം കൊടുത്തതും, കോളേജിലെ മാസഫീസ് പിതാവിൽ നിന്നും വാങ്ങികൊടുത്തതുമെല്ലാം. എല്ലവർക്കും പിതാവിനോട് നേരിട്ട് ചോദിക്കാൻ മടിയാണ്. അത് കൊണ്ട് പിതാവുമായുള്ള പണമിടപാട് ഉമ്മ മുഖേനയാണ് നടത്തുക.
ഇക്കാര്യങ്ങളെല്ലാം സഹപാഠികൾപറയുന്നത് കേട്ടപ്പോൾ എന്റെ
മനസ്സിൽ നൊമ്പരം ചിറകിട്ടടിച്ചു. പിതാവ് മരിച്ചത് കാരണമായി എനിക്കെന്റെ
പിതാവിനെ അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എന്നാലും ഉമ്മയെന്ന ശേഷിപ്പുണ്ടല്ലോ. ഉമ്മയെ വേണ്ടുവോളമറിയാനുള്ള ഭാഗ്യവും എനിക്കുണ്ടായിട്ടില്ല. പിതാവ് മരിച്ചെന്ന
ആനുകൂല്യത്തിൽ മുക്കം യതീം ഖാനയിൽ പ്രവേശനം നേടി. ഫലത്തിൽ
സ്വന്തം കുടുമ്പത്തേയുമെനിക്ക് നഷ്ടപ്പെട്ടു. അനാഥാലയത്തിലെ
കാലാവധി കഴിഞ്ഞ് ഞാൻ തിരിച്ച് വീട്ടിൽ ചെല്ലുമ്പോഴേക്കും, പിതാവിനെ പോലെ മാതാവും മരണപ്പെട്ടാൽ ആ സങ്കടം മനസ്സിന്റെ ഏത് കോണിൽ സൂക്ഷിക്കാനാണെനിക്ക് കഴിയുക.ആ,
ആകുലത എന്റെ മനസ്സിനെ വല്ലാതെ
സ്വാധീനിച്ചു.
സങ്കടം, അതൊരു കാട്ടു വള്ളി പോലെയോ, കാട്ടു ചെടി പോലെയോ ആണ്. കടുത്ത വെയിലേറ്റുണങ്ങിയാലും, കാട്ടു തീയിൽപ്പട്ട് കത്തിക്കരിഞ്ഞ് വെണ്ണീറായാലും പുതുമഴ പെയ്താലത്
പരിചരണമില്ലാതെ തന്നെ
പൊട്ടി മുളച്ച് പൂർവ്വാധികം
തേജസ്സോടുകൂടി തളിർത്ത് വരും.
"എനിക്കെന്റെ നാട്ടിൽ പോയി ഉമ്മാനെ കാണാനെന്തുണ്ട് മാർഗ്ഗം? ബസ്സ്ചാർജിനുള്ള പണമില്ല".
ഞാനെന്റെ അടുത്ത സുഹൃത്തായ മലയമ്മ അസീസിനോട് ചോദിച്ചു.
"ഇയ്യ് റഹ്മത്തുന്നിസാനോട് ചോദിച്ചു നോക്ക്. ഉണ്ടെങ്കിലവൾ തരും."
അസീസെന്നെ ഉപദേശിച്ചു.
"റഹ്മത്തിനോടോ? അയ്യേ ഞാൻ ചോദിക്കൂല."
ഞാൻ പറഞ്ഞു.
"ഓള് ഗൾഫ് കാരന്റെ ഭാര്യയാണ്.
അവളുടെ കൈയിൽ പണമുണ്ടാവും. ചോദിച്ചാൽ തരും."
ഇയ്യെന്തിനാ മടിക്കുന്നത്, ചോദിച്ചു നോക്ക്. കിട്ടിയാൽ ഉമ്മാനെ കാണാനൊരവസരം. പോയാലൊരു വാക്ക്. അത്രയല്ലേയുള്ളൂ".
അസീസെനിക്ക് ധൈര്യം തന്നു.
"റഹ്മത്തെ ഇന്ക്ക് നാട്ടിൽ പോയിവരാനൊരു നൂറുറുപ്പ്യ കടം തെര്വോ?"
ഞാൻ പതിയെ റഹ്മത്തിനെ സമീപിച്ച് ചോദിച്ചു.
"നാളെ തരാം".
ചോദ്യം കേട്ടതും എന്റെ മുഖത്ത് നോക്കി തെല്ലും ആലോചിക്കാതെയവൾ പറഞ്ഞു.
ഞാനവളുടെ സമീപത്തുനിന്ന് പ്രതീക്ഷയോടെ സീറ്റിൽ ചെന്നിരുന്നു.
പിറ്റേന്ന് ക്ലാസ്സിലെത്തിയ ഉടൻ അവൾ സഹപാഠികൾക്ക് മനസ്സിലാവാത്ത വിധം ക്ലാസ്സിന്റെ വരാന്തയിലേക്ക് വാ എന്ന് ആംഗ്യം കാണിച്ച്, അവൾ ക്ലാസ്സിന്റെ പുറത്തേക്കിറങ്ങുമ്പോൾ പിന്നാലെ ഞാനും ചെന്നു.
റഹ്മത് അവളുടെ കൈയിലുള്ള പേഴ്സ് തുറന്ന് പളപളപ്പുള്ള നൂറിന്റെ പുതിയ നോട്ടെടുത്ത് എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങി പിറ്റേന്ന് നാട്ടിൽ പോയി.
ഉമ്മയെ ഞാനെന്റെ സങ്കടങ്ങളെല്ലാം ബോധ്യപ്പെടുത്തി.
രാത്രി ഉമ്മ വീട്ടിലെ ഇമ്മിണി വലിയ മരത്തിന്റെ പെട്ടിതുറന്ന്, അതിന്റെ മൂലയിൽ സൂക്ഷിച്ച ബദ്റീങ്ങളുടെ നേർച്ച പൈസയിടുന്ന ചെറിയ അളു എടുത്ത് മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അതിലെ നോട്ടെടുത്ത് എണ്ണി. നൂറ് രൂപയായപ്പോൾ എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ഓളോട് വാങ്ങ്യപൈസ കൊട്ത്തെ. "ഇന്ക്ക് ബസ്സിന് പൈസവേണ്ടേ?"
"വേണ്ട, എന്റേല്ണ്ട്. "
ഞാൻ വാങ്ങിയില്ല.
പിറ്റേന്ന് ഞാൻ
യതീംഖാനയിൽ തിരിച്ചെത്തി. അതിന്റെ പിറ്റേന്ന് ക്ലാസ്സിൽ ചെന്നു. റഹ്മത്തിന്റെ നേരെ കടം വാങ്ങിയ നൂറ് രൂപ തിരികെ നീട്ടി. "ഇയ്യെടുത്തൊ, അനക്ക് ഞാൻ തന്നതാണെന്നും പറഞ്ഞ് അവളത് വാങ്ങിയില്ല.
ഞാൻ പ്രി-ഡിഗ്രി കോഴ്സ് പൂർത്തിയാക്കാൻ കഴിയാതെ സ്വന്തം നാട്ടിലേക്ക് പോയി. ഒരു മദ്രസ്സയിൽ അദ്ധ്യാപകനായി ഇരുപത്തിനാല് രൂപ ശമ്പളത്തിൽ നിയമിതനായി. ഒരുമാസം അദ്വാനിച്ചപ്പോൾ എനിക്ക് കിട്ടിയ ശമ്പളം ഇരുപത്തിനാല് രൂപ. അന്ന് റഹ്മത് തന്ന സഹായധനത്തിന്റെ നാലിലൊന്നിനേക്കാൾ കുറവ്.എനിക്ക് നൂറ് രൂപ സമ്പാദിക്കാൻ നാല് മാസത്തിൽ കൂടുതൽ ജോലി ചെയ്യണം!
അപ്പോഴാണെനിക്ക് റഹ്മതുന്നിസ തന്ന നൂറ് രൂപയുടെ വില ബോധ്യപ്പെടുന്നത്.
ഞാൻ ഈ സഹായത്തെക്കുറിച്ചോർക്കുമ്പോൾ റഹ്മത്തിന്നു വേണ്ടി
പ്രാർത്ഥിക്കും. യാ അല്ല്വാഹ്, റഹ്മത്തുന്നിസ എന്നെ സഹായിച്ചതിനേക്കാൾ
ഉത്തമമായി അവളേയും നീ സഹായിക്കേണമേ. ആമീൻ. ഞാൻ പ്രാർത്ഥിച്ചത് പോലെ കുടുമ്പ, സാമ്പത്തിക സന്തോഷത്തിന്റെ ചിറകിലേറി അനന്ത വിഹായസ്സിലേക്കവൾ പറന്നുയരുകയാണ്. അല്ല്വാഹുവിന്ന് സ്തുതി. അൽഹംദുലില്ലാഹ്.
Comments
Post a Comment